2016, ജൂലൈ 17, ഞായറാഴ്‌ച

ഞാനൊന്നു പറയട്ടെ ...........


വേദനയുണ്ടെനിക്ക്, പ്രതീക്ഷയോടെ യാണ് ഞാൻ ആ പെട്ടിയിൽ ഇടംപിടിച്ചത് എന്നും എല്ലാവരും പലതവണ എന്നെ നോക്കുമെന്നു ഞാൻ കരുതി, ഉറക്കം ഉണർന്നയുടൻ പിന്നെയൊന്നു മയങ്ങി തെളിഞ്ഞാൽ കുട്ടികൾ സ്‌കൂളിൽ പോകുന്നതിനു മുൻപേ പലതവണ എന്നെ എത്തിനോക്കും. എന്റെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കുന്നതാണല്ലോ. അതുതന്നെയാണെന്റെ പ്രതീക്ഷയും. ഓരോമണിക്കൂറിലും നിങ്ങൾക്കും പ്രതീക്ഷ  ആയിരുന്നല്ലോ, എന്റെ കണ്ണാടിവെച്ച മുഖമാണെല്ലാവർക്കുമിഷ്ടമെങ്കിലും കണ്ണാടിയില്ലാതെ ആറേഴുവർഷം എന്റെ മുൻഗാമി താങ്കൾക്ക്   ഒപ്പമുണ്ടായിരുന്നല്ലോ. ഇപ്പോൾ നിങ്ങൾ പുതിയ തലമുറ എന്നെ അവഗണിക്കുമെങ്കിലും ഞാൻ ഒരു അലങ്കാരമാണെന്ന അഹങ്കാരമെനിക്കുണ്ടു. എങ്കിലും എറിഞ്ഞുടക്കാൻമാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല
ഉമ്മയുടെ വളരെക്കാലത്തെ ആവശ്യമായിരുന്നില്ലേ എന്റെ വരവ്. 
അതുകൊണ്ടാണല്ലോ ഏറെക്കാലം തിരഞ്ഞുനടന്നിട്ടും എന്നെ കണ്ടെത്തിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഒപ്പം കൂട്ടിയതും, എന്നെ നിങ്ങൾ തെറ്റിദ്ധരിക്കരുത്. സ്വയം കഴിയുമായിരുന്നെങ്കിൽ ഞാൻ ഉമ്മയെ സന്തോഷിപ്പിച്ചുകൊണ്ടു ഒപ്പം ഉണ്ടാകുമായിരുന്നു. എന്നാൽ നിങ്ങൾ വെച്ച പെട്ടിയിൽ നിന്നും അവരെന്നെ പുറത്തെടുത്തില്ല. ഇവിടെ ഞാനെന്തു തെറ്റു ചെയ്തു.  ഞാൻ അക്കങ്ങളിൽ എഴുതിക്കാണിച്ചിരുന്നതിനാൽ എല്ലാവർക്കും എന്നെ ഏറെ ഇഷ്ടമാകുമായിരുന്നു. ഡിജിറ്റലായിട്ടെന്തുകാര്യം



പക്ഷെ എനിക്കിപ്പോൾ ആശ്വാസമുണ്ട്. ഏറെ ഉപകാരിയാണെങ്കിലും നിങ്ങളുടെ ആയുസ്സിന്റെ ദൈർഖ്യം എണ്ണി കുറക്കുന്നു എന്നൊരു ആക്ഷേപം എനിക്കെതിരെ ആരോപിക്കാറുണ്ടല്ലോ. ആ ഉമ്മ ഇപ്പോൾ നിങ്ങൾക്കൊപ്പമില്ല അല്ലാഹുവിന്റെ അടുത്തേക്ക്  മടങ്ങിപോയിരിക്കുന്നു. ആ ആയുസ്സ് എണ്ണി കുറക്കാൻ ഞാൻ കൂട്ടുനിന്നില്ല,  അതുതാങ്കൾക്ക് ഇഷ്ടമാകാത്തതുകൊണ്ടാകാം ആ മാതാവിനൊപ്പം എനിക്കു കഴിയാൻ അവസരം കിട്ടാതിരുന്നത്. അല്ലാഹു  അവരുടെ ഖബറിനെ വിശാലമാക്കട്ടെ, പ്രകാശിപ്പിക്കട്ടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ..  رب إرحم هما كما ربياني صغيراആമീൻ 


2015, നവംബർ 22, ഞായറാഴ്‌ച

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാമത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ സിഎച്ച് മുഹമ്മദ് കോയ നടത്തിയ പ്രസംഗം

1968  നവംബര്‍ രണ്ടിന്റെ സിന്‍ഡിക്കേറ്റ് മിനിട്ട്‌സില്‍ നിന്ന്. സര്‍വ്വകലാശാലയ്ക്ക് പുതിയൊരു വൈസ് ചാന്‍സലറെ തേടും മുമ്പ് വായിച്ചിരിക്കേണ്ട ഈ പ്രസംഗം പുനഃപ്രസിദ്ധീകരിക്കുന്നു.
ഈ പുതിയ സര്‍വ്വകലാശാലയുടെ ഭരണസമിതി ആദ്യമായി ചേരുമ്പോള്‍ ഇവിടെ സന്നിഹിതനാകാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ നിങ്ങളോട് എന്തെങ്കിലും പറയുവാന്‍ ഞാന്‍ ശ്രമിക്കുന്നത് ഒരു സാഹസമായിരിക്കും. നിങ്ങളെല്ലാവരും മുഖ്യമായും ഉന്നത വിദ്യാഭ്യാസത്തിന്റെയും സര്‍വകലാശാലാഭരണത്തിന്റെയും പ്രശ്‌നങ്ങള്‍ ഒരായുഷ്‌ക്കാലം മുഴുവന്‍ പഠിച്ചിട്ടുള്ള വിദ്യാഭ്യാസ വിദഗ്ധരാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞാന്‍ ഈ രംഗത്ത് ഒരു തുടക്കക്കാരന്‍ മാത്രമാണ്. അക്കാരണത്താല്‍ എനിക്ക് വളരെ സങ്കോചമുണ്ട്. എങ്കിലും, ഒരു സമാധാനമുണ്ട്: നിങ്ങളുടെ അടിയന്തരപ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ വളരെ ബോധവാനാണ്; അവ പരിഹരിക്കുവാന്‍, അഥവാ, പരിഹാരത്തിന്റെ കാര്യത്തില്‍ സഹായിക്കുവാന്‍, എനിക്ക് അതിയായ വ്യഗ്രതയുണ്ട്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതില്‍, ഇന്നത്തെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതില്‍, സര്‍ക്കാര്‍യന്ത്രത്തിന് ചെയ്യാവുന്ന എല്ലാ സഹായവും എന്നെക്കൊണ്ടു കഴിയുന്നത്ര ലഭ്യമാക്കുവാന്‍ ഞാന്‍ ശ്രമിക്കാം. ലളിതവും എന്നാല്‍ സുപ്രധാനവുമായ ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ വേണ്ടിയാണ് ഞാന്‍ ഇന്നിവിടെ വരാന്‍ തീരുമാനിച്ചത്.
കാലിക്കറ്റ് സര്‍വ്വകലാശാല, കേവലം ഈ സംസ്ഥാനത്തെ മറ്റൊരു സര്‍വ്വകലാശാല എന്നതില്‍ക്കവിഞ്ഞ് സംസ്ഥാനത്തെ പുതിയൊരു സര്‍വ്വകലാശാലയാവണമെന്നുള്ള എന്റെ മോഹവും തീരുമാനവും തുറന്നുപറയാന്‍ ഞാന്‍ ഒരിക്കലും മടികാണിച്ചിട്ടില്ല. കേരളം വിദ്യാഭ്യാസത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ മുന്‍കൈയെടുത്തിട്ടുണ്ട്; സജീവവും സൃഷ്ടിപരവും ഒരുപക്ഷേ, സാഹസികവുമായ ഒരു ശൈലി കരുപ്പിടിക്കുവാന്‍ നമ്മുക്കു സാധിക്കും എന്നെനിക്കു തോന്നുന്നു അത് ഈ പ്രദേശത്തിന്റെ പ്രാകൃതികവും ഭൗതികവുമായ എല്ലാ സാമഗ്രികളെയും സമാഹരിക്കുകയും സമകാലികമായ വെല്ലുവിളികള്‍ക്ക് മറുപടിയായി നമ്മുടെ മാനസികസിദ്ധിയുടെ അനന്തസാദ്ധ്യതകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
സമൂഹത്തിലെ മാനുഷികാവശ്യങ്ങള്‍ നിറവേറ്റുകയെന്ന സേവനത്തിനുവേണ്ടി സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവയായിട്ടാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണേണ്ടത്. ആവശ്യങ്ങള്‍ മാറുമെന്നതിനാല്‍ കോളേജുകളും സര്‍വകലാശാലകളും മാറേണ്ടിയിരിക്കുന്നു പുതിയ സ്ഥിതിഗതികളോട് യോജിച്ചപോകാന്‍ വേണ്ടി ഫാക്കല്‍ട്ടികളുടെയും ബോര്‍ഡംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങളിലൂടെ മാറ്റങ്ങള്‍ക്ക് വിധേയമാവാന്‍ വിസമ്മതിക്കുന്നു എങ്കില്‍ അവയുടെ സംസ്ഥാപനവും സംഖ്യാവര്‍ദ്ധനവും ന്യായീകരിക്കത്തക്കതല്ല.
കാലാനുസൃതമായ മാറ്റങ്ങള്‍ക്കു തയ്യാറായി ജീവിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ. മറ്റേതെല്ലാം കാലക്രമേണ ജീര്‍ണ്ണിച്ചുപോവുന്നു.
ഇപ്പോള്‍ ഇവിടെ നിലവിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി പരിശോധിച്ചശേഷം നമുക്കുചില ചോദ്യങ്ങള്‍ ഉന്നയിക്കാം:
1. ജൂനിയര്‍ കോളേജുകളുടെ പദവിയെന്താണ്? അവയെല്ലാം കാലക്രമേണ ഒന്നാംകിട കോളേജുകളായി ഉയര്‍ത്തേണ്ടത് അത്യാവശ്യമാണോ? അഥവാ, അഭികാമ്യമാണോ? സര്‍ക്കാര്‍ ഖജനാവിന് അത്രയധികം ചെലവുണ്ടാക്കുന്നവിധത്തില്‍ അവയിങ്ങനെ കൂടുതല്‍ കൂടുതല്‍ ഉണ്ടായിവരേണ്ടതുണ്ടോ? അവ സര്‍വകലാശാലയോടു ബന്ധപ്പെട്ടോ അതിന്റെ നിയന്ത്രണത്തിലോ ആവണമോ, അതോ സര്‍വ്വകലാശാലക്കാരും സെക്കണ്ടറി വിദ്യാഭ്യാസക്കാരും ചേര്‍ന്നുണ്ടാക്കിയ സ്വതന്ത്രമായ ഒരു ബോര്‍ഡിന്റെ കീഴില്‍ ആവണമോ? അവിടത്തെ അദ്ധ്യാപകര്‍ക്കുള്ള യോഗ്യതകള്‍ എന്തായിരിക്കണം? ഫീസ് നിരക്കുകള്‍ എങ്ങനെ? നിങ്ങള്‍ ഈ പ്രശ്‌നത്തെ അതിന്റെ മുഴുവന്‍ ഗൗരവത്തോടെ പരിശോധിക്കണമെന്നും അടുത്ത പദ്ധതിക്കാലത്തേക്ക് ആവശ്യമായ എണ്ണവും അവയ്ക്കാവശ്യമായ സ്ഥാനവും നിര്‍ദ്ദേശിക്കണമെന്നും എനിക്ക് താല്‍പര്യമുണ്ട്.
2. എല്ലാ കോളേജുകള്‍ക്കും ബിരുദ-ബിരുദാനന്തര തലങ്ങളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങാനുള്ള വെമ്പല്‍ നിങ്ങള്‍ക്കറിയാം. നിശ്ചിതമായ ഗ്രാന്റുകള്‍ കിട്ടിയാലും ഇല്ലെങ്കിലും ആവശ്യമായഭൗതിക സൗകര്യങ്ങള്‍ ഒരുക്കുവാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവും. എന്നാല്‍ത്തന്നെ ഗവണ്‍മെന്റ് സഹായധനംകൊണ്ട് നികത്തേണ്ട കമ്മിയോടുകൂടി നിത്യച്ചെലവുകള്‍ ഭീകരമായി വര്‍ദ്ധിച്ചു വരുന്നു. ഇവിടെയും വകതിരിവോടെയുള്ള നിയന്ത്രണമോ തെരഞ്ഞെടുപ്പോ വേണ്ടിവരുന്ന ഒരു സ്വാഭാവിക നയം ആവശ്യമായിത്തോന്നുന്നു. നിയമേനയുള്ള ഒരു വികസനത്തെക്കുറിച്ച് ആസൂത്രിതമായ സമീപനമാണ് വേണ്ടത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു ഭരണാധികാരിക്ക് ഒറ്റയ്ക്കാവില്ല. സിന്‍ഡിക്കേററ് ഈ പ്രശ്‌നം അവധാനപൂര്‍വ്വം പരിഗണിക്കുമെന്ന് ഞാനാശിക്കുന്നു. ഇക്കാര്യത്തില്‍ സര്‍വ്വകലാശാല പഴഞ്ചന്‍മാതൃകകളുടെ ഒരു പകര്‍പ്പാവുകയില്ലെന്നാണ് എന്റെ പ്രതീക്ഷ. പ്രാദേശികമോ മറ്റോ ആയ കാരണങ്ങളാലുള്ള ആവര്‍ത്തനപ്രവണമായ വികസനത്തെ ധീരമായി പിടിച്ചുനിര്‍ത്തണം. കൂടുതല്‍ ഉചിതമായ കാര്യങ്ങള്‍ക്കായി വിഭവശേഷി നീക്കിവയ്ക്കണം. ഇക്കാര്യത്തിലേക്കായി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തന്ന് നമ്മെ സഹായിക്കുന്നതിന് ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള വിദഗ്ദ്ധന്മാരടങ്ങുന്ന ഒരു വികസനസമിതി രൂപീകരിക്കാന്‍ ഉദ്ദേശമുണ്ട്. ഈ സര്‍വകലാശാലയുടെ ഉത്തരവാദിത്വമുള്ള കാര്യനിര്‍വഹണ സമിതി അത്തരം നിര്‍ദ്ദേശങ്ങള്‍ യഥായോഗ്യം ഉചിതമായും ജീവത്തായും പ്രാവര്‍ത്തികമാക്കണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഇന്നാട്ടിലെ വിദ്യാഭ്യാസത്തിന്റെ ഭാവിക്ക് അത്യന്തം പ്രാധാന്യമുള്ള ഈ കൃത്യം തുടങ്ങുന്നതിന്ന് ചാന്‍സലര്‍ വിശ്വാസപൂര്‍വ്വം ഭരമേല്‍പിച്ച നിങ്ങളെ ഞാന്‍ അഭിനന്ദിച്ചുകൊള്ളുന്നു.
3. തങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ക്കു വേണ്ട ചെലവുകള്‍ എല്ലാം വഹിക്കുന്ന സമൂഹത്തിന്റെ മദ്ധ്യത്തില്‍ ജീവിച്ചുകൊണ്ട് ആ സമൂഹത്തില്‍ ആരോഗ്യകരമായ ഒരു മുദ്ര ഫലപ്രദമായി പതിപ്പിക്കുവാന്‍ ഈ സര്‍വ്വകലാശാലയ്ക്ക് എങ്ങനെയാണ് സാധ്യമാവുക? തങ്ങളുടെ വിജ്ഞാനം സാധാരണക്കാരന്റെ സ്വത്തായി മാറ്റുവാന്‍ അധ്യാപകര്‍ക്കും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും? സര്‍വ്വകലാശാലകള്‍ ചുറ്റുമുള്ള ജീവിതത്തിന്റെ നിരൂപണം നിര്‍വ്വഹിക്കണം. ഇത് പ്രായോഗികവും ദീര്‍ഘകാലാധിഷ്ഠിതവുമായ ഏതെല്ലാം രൂപങ്ങളിലാണ് സാദ്ധ്യമാവുക? സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാന്‍ പത്രങ്ങള്‍ക്കും റേഡിയോ, സിനിമ, ആനുകാലികപ്രസിദ്ധീകരണങ്ങള്‍ മുതലായ പ്രചാരണ മാധ്യമങ്ങള്‍ക്കകം എത്രത്തോളം മുന്നോട്ട് വരാന്‍ കഴിയും?
4. ശ്രീ ചാക്കോയും ഞാനും സര്‍വ്വകലാശാലാധന സഹായക്കമ്മിഷനുമായി നടത്തിയ ചര്‍ച്ചകളില്‍നിന്ന് വിദ്യാഭ്യാസവ്യവസ്ഥയുടെ ചൈതന്യവത്തായ ഏതൊരു പരിണാമപ്രക്രിയയ്ക്കും സഹായകമായ നിലപാടാണ് കമ്മീഷന്റേതെന്ന ഒരു ധാരണയാണ് ഞങ്ങള്‍ക്കുണ്ടായത്. സാങ്കേതികവിദ്യയ്ക്കുള്ള കലാലയങ്ങളില്‍നിന്നല്ലാതെ സാങ്കേതികവിദ്യയുടെ ഉല്‍കൃഷ്ടകേന്ദ്രങ്ങളില്‍നിന്നു വരുന്ന സാങ്കേതികവിദ്യാബിരുദധാരികളായി - ജീവിതപരിതഃസ്ഥിതികളില്‍നിന്നു വളര്‍ന്നുവന്ന ബിരുദധാരികളായി - വേണ്ട യോഗ്യത നേടുവാന്‍ ഈ പ്രദേശത്തുള്ള വ്യവസായസ്ഥാപനങ്ങളില്‍ ചേര്‍ന്ന് സൈദ്ധാന്തികപഠനം നടത്തുവാന്‍ ഒരുകൂട്ടം ചെറുപ്പക്കാരെ തെരഞ്ഞെടുത്തയയ്ക്കാന്‍ ആലോചിക്കണമെന്ന് ശ്രീ ചാക്കോ* എന്നോട് നിര്‍ദ്ദേശിക്കുകയുണ്ടായി. സാധാരണ കോളേജ് സമ്പ്രദായത്തിലുള്ള സാങ്കേതികവിദഗ്ധനെക്കാള്‍ പ്രാദേശികവിഭവങ്ങളെ ചൂഷണം ചയ്യുവാന്‍ ഇത്തരക്കാര്‍ കൂടുതല്‍ പ്രാപ്തരായേക്കാം. എന്റെ മോഹങ്ങള്‍ വീണ്ടും പുതുതായി നിര്‍ദ്ദേശിക്കപ്പെട്ട സര്‍വ്വകലാശാലഫാക്കല്‍റ്റികളുടെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നമ്മുട ലക്ഷ്യം യുവാക്കളുടെ അഭിവൃദ്ധിയാണല്ലോ അവര്‍ക്ക് ഇനിയും ഉയര്‍ന്ന ഒരു ജീവിത നിലവാരം ആസ്വദിക്കുവാന്‍ സഹായകമായ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് സ്വാഭാവികമായി നേരിടേണ്ട വെല്ലുവിളികളെ നിങ്ങള്‍ നേരിടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
5. ഞാന്‍ കൂടുതല്‍ സമയം എടുക്കുന്നില്ല. ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയ്ക്കും ആ വഴിക്കുള്ള ഗവേഷണങ്ങള്‍ക്കും വലിയ പ്രാധാന്യം ഞാന്‍ കല്പിക്കുന്നുവെങ്കിലും സാംസ്‌കാരിക പരിണാമത്തിന്റെ മഹത്തായ മൂല്യങ്ങളെ ചെറുതാക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഉപസംഹരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തത്വശാസ്ത്രത്തിന്റെയും പൗരസ്ത്യപഠനങ്ങളുടെയും ലളിതകലകളുടെയും ജനകീയ പ്രവര്‍ത്തനങ്ങളുടെയും ഫാക്കല്‍റ്റികള്‍ ആലസ്യത്തിന്റെയും സാങ്കല്‍പികാശയങ്ങളുടെയും സീമകളെ അതിലംഘിച്ച് എണ്ണിക്കാണിക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ മേഖലയിലേക്ക് നീങ്ങണം. നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ പ്രശ്‌നങ്ങളെപ്പറ്റി കൂടുതല്‍ വിപുലമായ ഒരവബോധം, മൂല്യസമന്വയത്തെ കൂടുതല്‍ ഉല്‍ബുദ്ധതയോടെയും കൂടുതല്‍ ഐക്യത്തോടെയും സ്വീകരിക്കാനുള്ള മനഃസ്ഥിതി, സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വബോധത്തിന്റെയും അസൂയാവഹമായ ഒരൗന്നത്യം- ഇതൊക്കെ പുതിയ സര്‍വ്വകലാശാലയുടെ കാണത്തക്ക സംഭാവനകളില്‍ ഉണ്ടായിരിക്കണം. കാഴ്ചപ്പാടിലും പെരുമാറ്റത്തിലും സങ്കുചിതചിന്താവിമുക്തരായ ഒരു വലിയകൂട്ടം ബുദ്ധിജീവികള്‍ ഒന്നിച്ച് ഒരു കുടുംബമായോ സമുദായമായോ പാര്‍ക്കുന്ന ഒരു വലിയ സങ്കേതം കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതിന് എന്തുരൂപം കൈവരുമെന്ന കാര്യം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആ ജോലി നിസ്സാരമല്ല. പ്രശ്‌നങ്ങള്‍ അസംഖ്യമാണ്. പ്രലോഭനങ്ങള്‍ അതിശക്തമാവാം. പഴയ തലമുറയില്‍പ്പെട്ട ഞങ്ങള്‍ക്ക് തിളച്ചുമറിയുന്ന ഒരു സമൂഹത്തിന്റെ വെല്ലുവിളികള്‍ അസഹ്യമായിത്തീരാം. എന്നാല്‍ അത്തരം സ്ഥിതിഗതികളില്‍ നിന്ന് ഒരു മഹദ് ഗുണകേന്ദ്രം സൃഷ്ടിച്ചെടുത്ത് ഭാവിതലമുറയ്ക്ക് ഏല്‍പ്പിച്ചുകൊടുക്കുവാന്‍ കഴിഞ്ഞാല്‍ നേട്ടത്തിന്റെ ചാരിതാര്‍ത്ഥ്യം വലുതായിരിക്കും. ആ കേന്ദ്രം മനുഷ്യനിലെ ഉല്‍ക്കൃഷ്ടമൂല്യങ്ങളെ പൊക്കിപ്പിടിച്ചുകൊണ്ട് ഒരുജ്ജ്വലപ്രഭാകേന്ദ്രമായി പരിലസിക്കും. സഹജീവികള്‍ക്ക് 'നിര്‍മ്മായകര്‍മ്മാണ ശ്രീ' എന്ന സന്ദേശം അത് പകര്‍ന്നുകൊടുക്കും. അന്തിമഫലത്തില്‍ നമ്മുടെ സഹോദരങ്ങളുടെയെല്ലാം ജീവിതം സമാധാനൈശ്വര്യപൂര്‍ണമായി രൂപാന്തരപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതൊരു പ്രസ്ഥാനത്തിനും എന്ത് ആന്തരമൂല്യമാണുള്ളത്?
ഈ നിര്‍ണ്ണായകസന്ദര്‍ഭത്തില്‍ നിങ്ങളെയെല്ലാം കാണുവാന്‍ എനിക്ക് ഒരവസരം തന്നതില്‍ നന്ദിപറഞ്ഞുകൊള്ളട്ടെ. നിങ്ങള്‍ക്ക് എന്റെ വിജയാശംസകള്‍. സര്‍ക്കാര്‍തലത്തില്‍ നിങ്ങളുടെ പ്രശ്‌നങ്ങളോട് അങ്ങേയറ്റം സഹാനുഭൂതിയോടെയുള്ള സമീപനം ഞാന്‍ വാഗ്ദാനം ചെയ്തുകൊള്ളുന്നു.
(സിന്‍ഡിക്കേറ്റ് മിനിട്ട്‌സ്, നവംബര്‍ 2, 1968)
(തര്‍ജ്ജമ: എം ജി എസ് നാരായണന്‍)
kadappad - South Live http://southlive.in/voices-spotlight/ch-muhammed-koyas-speech-first-syndicate-meeting-calicut-universty/13513

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഒരു പ്രാവ് ജീവിതം കൂടി നാടണഞ്ഞു.

ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണു ഷാജഹാൻ പ്രവാസ ജീവിതം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.  വളരെക്കാലത്തെ ശ്രമത്തിനു ശേഷം നാട്ടുകാരനായ സുഹൃത്താണ്‌  ദമ്മാമിൽ ഒരു വിസ തരപ്പെടുത്തി കൊടുത്തത്. കുറച്ചു പ്രാവുകളെ നോക്കുന്ന ജോലിയെന്ന് കേട്ടപ്പോൾ തരക്കേടില്ലെന്ന് തോന്നി. എങ്ങിനെയൊക്കെയോ കടം വാങ്ങിയും കുടുംബ ശ്രീയിലൂടെ വാങ്ങിയ പശുവിനെയും കൊഴിയെയുമൊക്കെ വിറ്റും കടൽ കടക്കാനുള്ള പണം സ്വരൂപിച്ചു. 


മരുഭൂമിയിൽ തയ്യാറാക്കിയിട്ടുള്ള പ്രാവ് വളർത്തൽ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് അമ്പരന്നുപോയത്.
ഒപ്പം കൊഴുത്തു തടിച്ച കുറെ നായ്ക്കളെയും വളര്തുന്നുണ്ടായിരുന്നു.
ഇവക്കെല്ലാം തീറ്റ കൊടുക്കലും കൂട് വ്രിത്തിയാക്കലുമയി വൈകുവോളം പണിയെടുക്കണം. ആയിരത്തി അഞ്ഞൂറോളം വരുന്ന പ്രവുകൾക്കും പതിനഞ്ചു നായ്ക്കൾക്കും പരിചരണം,  മരുഭൂമിയിലെ ഏകാന്ത വാസം ഷാജഹാനെ  പരിഭ്രാന്തനാക്കി . ഭാഷ മനസ്സിലാകാത്തതിനാൽ ഇടയ്ക്കിടെ സ്പോണ്‍സരുടെ  മർദ്ദനവും  ഏല്ക്കേണ്ടി വന്നു .  പ്രാവുകൾക്ക് തീറ്റ നൽകാൻ പോകുന്ന ഷാജഹാനെ കൂടിന്റെ ഉള്ളിലാക്കി പുറത്തു നിന്ന് പൂട്ടുമായിരുന്നു. 

പൊതുവെ ആരോഗ്യമില്ലാത്ത ഷാജഹാന് ഇതിനിടെ കടുത്ത  പനി പിടിപെട്ടു. രാവിലെ വന്നു വൈകിട്ട് മടങ്ങുന്ന അറബി തന്നെ ആഹാരമൊക്കെ തയ്യാറാക്കി കൊടുത്തിരുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചുള്ള ജീവിതം ഏറെ ദുരിതത്തിലാക്കി. അങ്ങനെയിരിക്കെ അല്പംഅകലെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ സഹായത്തൽ ജിദ്ദയിലുള്ള സഹോദരനുമായി ഫോണിൽ ബന്ധപ്പെട്ടു വിവരങ്ങൾ ധരിപ്പിക്കാൻ അവസരം കിട്ടി. ഹൌസ് ഡ്രൈവർ ആയ ജമാലിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. 

അദ്ദേഹം കോബാറിൽ ഉള്ള അടുത്ത ബന്ധുവായ  അബ്ദുൽ അസീസിനെ വിളിച്ച് അറിയിച്ചതിനാൽ അദ്ദേഹമാണ് ഷാജഹാന് നാട്ടിലേക്കു പോകുന്നതിനുള്ള വഴിയൊരുക്കിയത്. സാമൂഹിക പ്രവർത്തകരായ ഷാജി വയനാടും, ഹാരിസ് ഫാറൂകും, അലി അൻവറും നിരന്തരമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, വിസക്കും ചിലവായ തുകയും ടിക്കെറ്റും എടുത്തുനല്കിയാൽ എക്സിറ്റ് നല്കി നാട്ടിൽ അയക്കാൻ  സ്പോണ്‍സർ  തയ്യാറാവുകയായിരുന്നു. അങ്ങനെ ആവശ്യപ്പെട്ട തുകയും ടിക്കെറ്റും അബ്ദുൽ അസീസ്‌ തന്നെ നല്കി എരുമേലി മുക്കൂട്ടുതറ സ്വദേശിയായ ഷാജഹാനെ കഴിഞ്ഞ മാസം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കു യാത്രയാക്കി. 

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

ഈദുൽ ഫിത്ർ





മുപ്പതു നാളിലെ വ്രതാനുഷ്ടാനത്തിനു ശേഷം ശവ്വാല്‍ മാസപ്പിറവി കാണുന്നതോടെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. ഇസ്ലാം മത വിശ്വാസികളുടെ രണ്ടു പ്രധാന ആഘോഷങ്ങള്‍ ഈദുല്‍ഫിതറും  ഈദുല്‍ ആളുഹയുമാണ്‌. റംസാന്‍ മാസപ്പിറവി കാണുന്നതോടുകൂടി നോമ്പ് ആരംഭിക്കുകയും
അടുത്ത ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നത്തോടെ പെരുന്നാള്‍ ആഘോഷിക്കുവാനുമാണ് പ്രവാചക  വചനം. 
ചന്ദ്രിക മാസകണക്കനുസരിച്ച് അറബിമാസം കണക്കാക്കുന്നത് കൊണ്ടാണിത്. ചില മാസങ്ങളില്‍ 29 ദിവസങ്ങള്‍ കണക്കാക്കുന്നത് മാസപ്പിറവിയിലെ വ്യത്യാസങ്ങള്‍ കൊണ്ടാണ്.  ഗൾഫിലും നാട്ടിലും ഇപ്രാവശ്യവും ഈദുൽ ഫിത്ർ നാളെ യാകാനാണ് സാധ്യത. വിശ്വാസികൾ ഈദ് ആഘോഷത്തിന്റെ  തിരക്കിലാണ്. പുതുവസ്ത്രങ്ങൾ അണിഞ്ഞും ആശംസകൾ കൈമാറിയും സന്തോഷം പങ്കുവെക്കുന്നു. 

ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയില്‍ നോമ്പ് ദിനങ്ങള്‍ കഴിഞ്ഞു കൂടികൊണ്ട് ദാനധര്‍മങ്ങളും വര്വര്ധിപ്പിക്കുന്ന സമയമാണ് റമദാനിലെ അവസാന ദിനങ്ങള്‍ ഫിതര്‍ സകാത്ത് നല്‍കല്‍ ഇസ്ലാമിലെ ഒരു നിര്‍ബന്ധ കടമയാണ്.
ഉള്ളവനും ഇല്ലാത്തവനും വ്യത്യാസമില്ലാതെ പെരുന്നാള്‍ ആഘോഷിക്കുന്നതിനു ഇത് വഴിയൊരുക്കുന്നു. അതാതു നാട്ടിലെ പ്രധാന ധാന്യമാണ്‌ ഫിതര്‍ സകാത്ത് ആയി നല്‍കുന്നത്. (ഗോതമ്പ്, ഈത്തപ്പഴം, അരി എന്നിങ്ങനെ എന്തെങ്കിലും) പെരുന്നാള്‍ നമസ്കാരത്തിന് മുമ്പ് തന്നെ ഇത് നല്‍കിയാലേ ഫിതര്‍ സകാത്ത് ആയി പരിഗണിക്കുകയുള്ളൂ. (പെരുന്നാളിന് രണ്ടു നാള്‍ മുന്‍പ് മുതല്‍ നല്‍കാവുന്നതാണ്) നമസ്കാരശേഷം നല്‍കുന്നത് ഈ ഗണത്തില്‍ പെടുകയില്ല

ഒരുവര്‍ഷം ബാക്കിയാകുന്ന സമ്പത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കി സാമ്പത്തിക സകാത്ത് വിശ്വാസികള്‍ നല്‍കുന്നതും റമദാനിലാണ്.

പള്ളികളിലും ഈദ്‌ ഗാഹുകളിലും പെരുന്നാള്‍ നമസ്കാരം സംഘടിപ്പിക്കപ്പെടുന്നു. എല്ലാ പ്രധാന പട്ടണങ്ങളിലും ഈദ്‌ഗാഹിനായി പ്രത്യേകം സജ്ജീകരിച്ച മൈതാനങ്ങള്‍  ഗള്‍ഫിലെ പ്രത്യേകതയാണ്. പരസ്പരം സൌഹൃദം പുതുക്കുന്നതിനും സ്നേഹ സന്ദേശങ്ങള്‍ കൈമാറുന്നതിനും ഈ വേള ഉപയോഗപ്പെടുത്തുന്നു

 പിന്നിട്ട നാളുകളില്‍ ആര്‍ജിച്ച ആത്മീയത തുടര്‍ന്നുകൊണ്ടുപോകാന്‍  വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതരസമുദായങ്ങളുമായി പരസ്പര സ്നേഹത്തോടെ വര്‍ത്തിക്കണമെന്ന മഹത്തായ സന്ദേശമാണ് ഈദ് നല്‍കുന്നത്.

എല്ലാ വായനക്കാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നു.

تقبّل الله منّاومنكم

തകബ്ബല് അള്ളാഹു മിന്നാ വ മിന്കും വ കുല്ലു ആമിന്‍ വ അന്‍തും ബി ഖൈര്‍

2013, ജൂൺ 29, ശനിയാഴ്‌ച

പരിശുദ്ധ ഹറമിലെ മാതാഫ് വികസനം 2015 ൽ പൂർത്തിയാക്കും


 ഒന്നാം നിലയിലെ ബ്ലോക്കുകൾ ഇളക്കിമാറ്റാൻ  സജ്ജമാക്കിയ ക്രെയിനുകൾ


ദമ്മാം: മൂന്നു വർഷം നീളുന്ന മാതാഫ്  (കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലം) വികസനം പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 48000 പേർക്ക് വലം വയ്ക്കുന്ന ഇപ്പോഴത്തെ   നിലയിൽനിന്നും ഒരു ലക്ഷത്തി അയ്യായിരം തീർഥാടകർക്ക് ഉപയുക്തമാകുന്ന വിശാലത ലഭ്യമാകുന്നതാണ്.   

സൗദി ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെൻഡറി പ്രകാരം പണി തീർക്കുമ്പോൾ നിലവിലുള്ള തൂണുകളുടെ എണ്ണം 44% ആയി കുറയും. ഇപ്പോൾ മാതാഫിനോട് ചേർന്ന് നില്ക്കുന്ന പള്ളിയുടെ ഭാഗങ്ങൾ വിശാലമാക്കലിനായി പൊളിച്ചു നീക്കപ്പെടും30% വരുന്ന  ഗ്രൌണ്ട് ഭാഗത്തെയും 75% ഒന്നാം നിലയിലെയും തൂണുകൾ ഇല്ലാതാകും.
 പുതുതായി നിരപ്പാക്കിയെടുത്ത സ്ഥലത്ത് നിർമ്മാണം പൂർത്തിയാകുന്ന പള്ളി.

ഇപ്പോഴുള്ള 20 മീറ്റർ മതാഫ്ൻറെ  വീതി 50 മീറ്റർ ആകുന്നതോടെ ആൾ  തിരക്ക് ഗണ്യമായി കുറയ്ക്കാം എന്നതാണ് ലക്ഷ്യമിടുന്നത്.   ഇപ്പോൾ നിലവിലുള്ള  കഅബയെ പ്രദക്ഷിണം ചെയ്യുന്ന സ്ഥലത്തിനു സമാന്തരമായി ഓരോനിലക്കും നേരെ മേൽ പാലങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ രീതി (https://www.facebook.com/video/video.php?v=10150515509658254)                
   
മുമ്പുള്ള   അവസ്ഥക്ക് ഭംഗം വരുത്താതെതന്നെ മൂന്നു ഘട്ടമായി പൂർത്തിയാക്കാവുന്ന മൂന്നു വർഷത്തെ പദ്ധതിയാണ് നിലവിലുള്ളത്. നവംബർ 2012 ൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ നിലവിൽ മണിക്കൂറിൽ   തവാഫ് ചെയ്യാവുന്നവരുടെ എണ്ണം  22000 ആയി കുറഞ്ഞിരിക്കുകയാണ്. അടുത്ത നിർമ്മാണ ഘട്ടങ്ങളിലും ഇതിലേറെപേർക്ക് സൗകര്യം ലഭ്യമാകണമെന്നില്ല. അതുകൊണ്ടുതന്നെ ഈ കാലയളവിൽ തീർഥാടകർ വരവ് കുറച്ചുകൊണ്ട് സ്വയം നിയന്ത്രിക്കുന്നത്‌ നല്ലതാണ്. ഈ വർഷം പല രാജ്യങ്ങൾക്കും ഹജ്ജു ക്വോട്ട ഗണ്യമായി കുറച്ചിട്ടുള്ളതായും അറിയുന്നു.
റമദാനിൽ തല്ക്കാലം പണികൾ നിർത്തിവെച്ച് 35000 പേർക്ക് മണിക്കൂറിൽ കഅബയെ പ്രദക്ഷിണം വക്കാൻ സാഹചര്യം ഒരുക്കുന്നുണ്ട്‌. ഹജ്ജ് വേളയിലും പണികൾ നിർത്തിവക്കുമെങ്കിലും പെട്ടെന്ന് തന്നെ പുനരാരംഭിക്കും.
സൗദിയിലെ വാരാന്ത്യ അവധി വെള്ളിയും ശനിയുമാക്കി മാറ്റുന്നതിനാൽ ഈയാഴ്ച തുടർച്ചയായി മൂന്നു ദിവസം അവധി ലഭിച്ചവരിൽ അധികവും ഉംറ നിർവഹിക്കാൻ അവസരമായി കണ്ടതിനാൽ കടുത്ത ചൂടിലും തീർഥാടകരുടെ എണ്ണം കൊണ്ട് മക്കയിൽ തിരക്ക്അധികമാണ്.

2013, മാർച്ച് 29, വെള്ളിയാഴ്‌ച

വായനയുടെ മധുരാനുഭൂതി

വായനയുടെ മധുരാനുഭൂതി
- പി. മുഹമ്മദ് കുട്ടശ്ശേരി  

Posted On: 4/4/2013 11:54:03 PM
വായനപോലെ മനസില്‍ ഇത്ര മധുരാനുഭൂതി പകരുന്ന മറ്റെന്തുണ്ട് ഈ ലോകത്ത്. പുതിയ അറിവുകളും ചിന്തകളും ഒഴുകിയെത്തുമ്പോള്‍, ഉദാത്ത വികാരങ്ങള്‍ തൊട്ടുണര്‍ത്തപ്പെടുമ്പോള്‍ ഉള്ളില്‍ ഓളംവെട്ടുന്ന ആഹ്ലാദം അവര്‍ണനീയംതന്നെ.

അറിവ് നേടാന്‍ അതിനൂതനമായ മാര്‍ഗങ്ങള്‍ പലതും ശാസ്ത്രം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും പരമ്പരാഗത മാധ്യമമായ വായന ഇന്നും അതേ പ്രാധാന്യത്തോടെ നിലകൊള്ളുന്നു. 6236 സൂക്തങ്ങളുള്ള വിശുദ്ധ വേദഗ്രന്ഥമായ ഖുര്‍ആനില്‍ അവതരണ ക്രമത്തിലുള്ള ആദ്യത്തെ സൂക്തം 'ദൈവ നാമത്തില്‍ വായിക്കുക' എന്നതാണ്.

വായനയുടെ സുഖത്തെപറ്റി രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ സിസറോ പറഞ്ഞതിങ്ങനെയാണ്: മറ്റ് പ്രവൃത്തികള്‍ ഏത് സമയത്തും ഏതുകാലത്തും ചെയ്യാന്‍പറ്റി എന്നുവരില്ല.

എന്നാല്‍ വായനയുടെ അവസ്ഥ അങ്ങനെയല്ല. അത് ചെറുപ്പകാലത്ത് നമ്മുടെ മനസ്സിന് പോഷണം നല്‍കുന്നു. വാര്‍ധക്യത്തില്‍ സംതൃപ്തിയും. സമ്പത്തും സമൃദ്ധിയുമുള്ള കാലത്ത് അത് ഭൂഷണമായിത്തീരും. ആപത്തുകാലത്ത് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. അത് രാത്രിയിലും യാത്രയിലും എവിടെയും എപ്പോഴും നമുക്ക് ചങ്ങാതിയാണ്.

സുപ്രസിദ്ധ അറബി സാഹിത്യകാരനും പണ്ഡിതനുമായ ജാഹിസ് പുസ്തകത്തെയും വായനയെയും സംബന്ധിച്ച് സുദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. 'പുസ്തകം നിന്നെ പുകഴ്ത്തിപ്പറയാത്ത ചങ്ങാതിയും നിന്നെ മുഷിപ്പിക്കാത്ത സഹയാത്രികനും നിന്നോട് കുതന്ത്രം കാണിക്കാത്ത കൂട്ടുകാരനുമാണ്.

രാത്രിയും പകലും നാട്ടിലും പുറംദേശത്തും അത് നിന്നെ അനുസരിക്കും. നീ വിജ്ഞാനം തേടുമ്പോള്‍ ഒരു ചതിയും കാണിക്കാതെ നിനക്ക് അത് പകര്‍ന്നുതരും. നീ ഒരു പുസ്തകം വായിച്ചു വലിച്ചെറിഞ്ഞാലും അത് അതിന്റെ ഫലം നിനക്ക് നല്‍കിക്കൊണ്ടേയിരിക്കും. നീ ഏകാന്തതയില്‍ മുഴുകിക്കഴിയുമ്പോള്‍ നിന്റെ വിരസതയകറ്റുന്ന സുഹൃത്താണ് പുസ്തകം.'

ഒഴിവ് സമയം ചെലവഴിക്കാനുളള ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗമാണ് വായന. വീണുകിട്ടുന്ന സമയം ഒരു നിമിഷവും പാഴാക്കാതെ വായനക്ക് വിനിയോഗിക്കുന്ന എത്ര മനുഷ്യരുണ്ട്. ഹസന്‍ ലുഅ്‌ലുഅ് പറയുന്നു: 'ഞാന്‍ പകല്‍ വിശ്രമിക്കുമ്പോഴും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോഴും ചാരിക്കിടക്കുമ്പോഴുമെല്ലാം എന്റെ നെഞ്ചില്‍ പുസ്തകമുണ്ടായിരിക്കും.' അസമയത്ത് ഉറക്കം വന്നാല്‍ തത്വചിന്താപരമായ പുസ്തകം വായിക്കുകയായിരുന്നു ഇബ്‌നു ഹജമിന്റെ പതിവ്. അദ്ദേഹം പറയുന്നു: 'അപ്പോള്‍ എന്റെ ഹൃദയം ത്രസിക്കും'. അല്‍ഖാനൂന്‍ ഫിത്തിബ്ബ് എന്ന വൈദ്യശാസ്ത്ര അടിസ്ഥാനഗ്രന്ഥം ലോകത്തിന് കാഴ്ചവെച്ച ഇബ്‌നുസീനാ ഒരു രാത്രിയും തികച്ച് ഉറങ്ങുമായിരുന്നില്ല. പകലും രാത്രിയും വായന.

മഹാന്‍മാരായ പല നേതാക്കളുടെയും ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത് വായനയാണ്. അബ്രഹാംലിങ്കന് ഒമ്പത് വയസ്സായപ്പോള്‍ അമ്മ മരിച്ചു. അച്ഛന്‍ വേറെ വിവാഹം കഴിച്ചു. അപ്പോള്‍ അബ്രഹാമിന് സമ്മാനമായി ലഭിച്ച മൂന്ന് പുസ്തകങ്ങളാണ് അദ്ദേഹത്തിന് ഉന്നതിയിലേക്ക് വഴികാണിച്ചുകൊടുത്തത്. ദിവസത്തില്‍ 17 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു മിക്ക സമയവും വായനയിലാണ് കഴിച്ചുകൂട്ടിയിരുന്നത്. 'എനിക്ക് പുസ്തകങ്ങളില്ലാതെ ജീവിക്കാന്‍തന്നെ കഴിയില്ല' - തോമസ് ജെഫേഴ്‌സണ്‍ പറഞ്ഞു. ഇബ്‌നുല്‍ ജൗസീ പറയുന്നു: 'ഒരു പുതിയ പുസ്തകം എന്റെ കണ്ണില്‍പെട്ടാല്‍ ഒരു നിധി കിട്ടിയപോലെയാണ് എനിക്ക്'. ഒരു ഗ്രന്ഥമാണത്രെ മഹാത്മാഗാന്ധിയില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്.

ഈ മഹാന്‍മാരെയെല്ലാം വായനയില്‍ ഇത്രമാത്രം താല്‍പര്യമുള്ളവരാക്കിയ വസ്തുതയെന്ത്? വിജ്ഞാന തൃഷ്ണതന്നെ. വിജ്ഞാനദാഹം ഒരു ലഹരിയാണ്. അത് തലക്കുപിടിച്ചാല്‍ പിന്നെ മനുഷ്യന്‍ മറ്റെല്ലാം മറക്കുന്നു. കാരണം അതിന്റെ മാധുര്യം അത്ര കടുപ്പമേറിയതാണ്. വിവാഹംതന്നെ കഴിക്കാതെ സ്വന്തത്തെ വിജ്ഞാനത്തിന് സമര്‍പ്പിച്ച ചില പണ്ഡിതന്‍മാരുണ്ട്.

ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പഠനത്തിന് ഭംഗം വരാതിരിക്കാന്‍വേണ്ടി വിവാഹം 40ാം വയസ്സുവരെ നീട്ടിക്കൊണ്ടുപോയി. ധനം സമ്പാദിക്കാന്‍ വേണ്ടി മനുഷ്യന്‍ എന്തെല്ലാം ക്ലേശങ്ങള്‍ സഹിക്കുന്നു. എന്നാല്‍ വിദ്യാധനത്തിന് മറ്റെന്തിനേക്കാള്‍ കൂടുതല്‍ വില കല്‍പിക്കുന്നവരുടെ അവസ്ഥയും ഇതുതന്നെ. അറിവിന്റെ ഒരു ശകലത്തിനുവേണ്ടി മൈലുകള്‍ താണ്ടുന്നവരും പൂര്‍വീകരിലുണ്ടായിരുന്നു.

ഡിഗ്രിയോ സര്‍ട്ടിഫിക്കറ്റോ ഉദ്യോഗമോ ഒന്നുമായിരുന്നില്ല അവരുടെ ലക്ഷ്യം. അറിവ് നേടുക എന്നതുമാത്രം. അവരുടെ മനസ്സില്‍ അറിവിന്റെ സ്ഥാനം അറബികവി പാടിയതുപോലെയായിരുന്നു:
'നീതന്നെ ഉറങ്ങാന്‍ കിടക്കുമ്പോള്‍
അവസാനവും
ഉണരുമ്പോള്‍ ആദ്യവും
എന്റെ മനസില്‍'

ഒമ്പത് നൂറ്റാണ്ടുമുമ്പ് വിരചിതമായ 'ഫൈളുല്‍ ഖാത്വിര്‍' എന്ന അറബി ഗ്രന്ഥം വിജ്ഞാന സമ്പാദനത്തെപറ്റി പറയുന്നതിങ്ങനെ: 'കൂടുതല്‍ അറിവ് നേടുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ കാര്യം. കുറച്ചുമാത്രം അറിവ് കരസ്ഥമാക്കുകയും എന്നാല്‍ താന്‍ അറിവ് തികഞ്ഞവനാണെന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്നവന്‍ പിന്നെ കൂടുതല്‍ ഒന്നും പഠിക്കുകയില്ല; വായിക്കുകയുമില്ല'.

അറിവ് വര്‍ധിക്കുമ്പോഴാണ് അറിവിന്റെ പാരാവാരത്തില്‍നിന്ന് ഒരുതുള്ളി മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് മനുഷ്യന് ബോധ്യമാവുക. അതുകൊണ്ടാണ് ഖുര്‍ആന്‍ ഇപ്രകാരം പ്രസ്താവിച്ചത്: 'നിങ്ങള്‍ക്ക് അല്‍പം മാത്രമേ അറിവ് നല്‍കപ്പെട്ടിട്ടുള്ളൂ' ശാസ്ത്ര - വിജ്ഞാനങ്ങളുടെ വളര്‍ച്ച അറിവിന്റെ പൂര്‍ത്തീകരണത്തിലേക്കല്ല മനുഷ്യനെ നയിക്കുന്നത്.

മറിച്ച് അജ്ഞതയുടെ ആഴവും പരപ്പുമാണ് അത് മനുഷ്യന് കാണിച്ചുകൊടുക്കുന്നത്. ഖുര്‍ആന്‍ ഉള്ളില്‍തട്ടി ആശയ ഗ്രാഹ്യതയോടെ പാരായണം ചെയ്യുമ്പോള്‍ വായിച്ചും പഠിച്ചും കൂടുതല്‍ അറിവ് നേടാനുള്ള ഉള്‍പ്രേരണയും ബോധവുമുണ്ടാകുന്നു.

വായന ഭക്ഷണംപോലെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായിത്തീരട്ടെ.

കുഞ്ഞുണ്ണിമാസ്റ്ററുടെ ഈ വരികളിലെ ദാര്‍ശനികത എത്ര ഉദാത്തം!
'വായിച്ചാലും വളരും
വായിച്ചില്ലേലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും.'
 (പ്രിയ ഗുരുനാഥൻ ചന്ദ്രികയിൽ എഴുതിയ ലേഖനം)
റഹ് മാൻ  യാ റഹ് മാൻ

2013, മാർച്ച് 3, ഞായറാഴ്‌ച

ഇന്‍ഡിഗോ എയര്‍ ലൈന്‍സ്


ഇന്‍ഡിഗോ എയര്‍ ലൈന്‍സിന്റെ തിരുവനന്തപുരം ദുബൈ പ്രതി ദിന സര്‍വീസ് ഇന്നലെ തിരുവനന്ത പുരത്ത് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി കെ സി വേണുഗോപാല്‍  ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ദുബൈ സര്‍വീസും താമസിയാതെ ആരംഭിക്കുമെന്ന് ഇന്‍ഡിഗോ പ്രസിഡണ്ട്‌ ആദിത്യ ഘോഷ് അറിയിച്ചു,


പുതുതായികൂടുതല്‍ ഇന്‍റെര്‍നാഷണല്‍ സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കുന്നതോടൊപ്പം  അഭ്യന്തര സര്‍വീസുകളും ആരംഭിക്കുന്നു, കോഴിക്കോട് -തിരുവനന്തപുരം സര്‍വീസിനും പദ്ധതിയുണ്ട്.
തിരുവനന്തപുരം ദുബൈ മടക്ക യാത്രാ നിരക്ക് 11699 രൂപയാണ് ഇന്‍ഡിഗോ ഓഫര്‍. കൂടുതല്‍ കമ്പനികള്‍ കടന്നു വരുന്നതോടെ യാത്രാ നിരക്കില്‍ ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.